മുണ്ടക്കയം: വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടത്തില്‍. മുണ്ടക്കയം പഞ്ചായത്തിലെ മുറികല്ലുംപുറം നാല് സെന്റ് കോളനി, 19ാം വാര്‍ഡ് സ്രാമ്പി കോളനി, 18ാം വാര്‍ഡ് മുളങ്ങാനം ഭാഗങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്.മൂന്നാം വാര്‍ഡ് മുറികല്ലുംപുറം നാല് സെന്റ് കോളനിയിലെ 42 കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് തലച്ചുമടായി വെള്ളം എത്തിച്ചാണ് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത്.
ഇവിടെ കഴിഞ്ഞ വര്‍ഷം നിര്‍മിച്ച മൂന്ന് കുഴല്‍കിണറുകള്‍ കേടായി കിടക്കുകയാണ്. സമീപത്തെ പഞ്ചായത്ത് കിണറ്റില്‍ നിന്ന് ഒരു കലം വെള്ളം ലഭിക്കണമെങ്കില്‍ മൂന്ന് ആഴ്ചയോളം കാത്തിരിക്കണമെന്നു പ്രദേശനിവാസികള്‍ പറയുന്നു. 19ാം വാര്‍ഡ് സ്രാമ്പി കോളനിയിലെ 25 കുടുംബങ്ങള്‍ രണ്ടു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് കുടിവെള്ളം ശേഖരിക്കുന്നത്. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന ഇവര്‍ക്ക് സമയത്ത് ജോലി സ്ഥലത്ത് എത്തുവാന്‍ ഇതുമൂലം സാധിക്കുന്നില്ല. തൊഴിലുറപ്പ് ജോലിയുള്ള സ്ത്രീകള്‍ പുലർച്ചെ എഴുന്നേറ്റ് കിലോമീറ്ററുകള്‍ സഞ്ചരിച്ച് വെള്ളം ശേഖരിച്ചതിന് ശേഷമാണ് ജോലിക്ക് പോകുന്നത്.
പരീക്ഷ കാലമായിട്ടും വെള്ളക്ഷാമം മൂലം കുട്ടികളുടെ പഠനകാര്യത്തില്‍ പോലും ശ്രദ്ധിക്കുവാന്‍ സാധിക്കുന്നില്ല എന്നും അമ്മമാര്‍ പറയുന്നു. പല കുടുംബങ്ങളും വെള്ളം വില കൊടുത്ത് വാങ്ങുകയാണ്. 1400 ലിറ്റര്‍ വെള്ളത്തിന് 650 രൂപ നല്‍കണം. ഇങ്ങനെ എത്തിച്ചു നല്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുവാനുള്ള സംവിധാനം ഒന്നും തന്നെയില്ല. കഴിഞ്ഞ കാലങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുമ്പോള്‍ പഞ്ചായത്ത് ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ച് നല്‍കിയിരുന്നുവെങ്കിലും ഈ വര്‍ഷം ഇതുണ്ടായിട്ടില്ല.
ബായിമല മുളങ്ങാനം കുടിവെള്ള പദ്ധതി മോട്ടോര്‍ തകരാറുമൂലം മുടങ്ങിക്കിടക്കുകയാണ്. ഈ മേഖലയിലെ 25 കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ പദ്ധതി. കഴിഞ്ഞ വര്‍ഷം മോട്ടോര്‍ തകരാറിലായപ്പോള്‍ നാട്ടുകാര്‍ പിരിവെടുത്താണ് നന്നാക്കിയത്. എന്നാല്‍, വീണ്ടും മോട്ടോര്‍ കേടായതാണ് പദ്ധതി ഇപ്പോള്‍ മുടങ്ങുവാന്‍ കാരണം. ഡിസംബര്‍ മാസത്തിനു ശേഷം രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഈ മേഖലകളില്‍ അധികൃതരുടെ അടിയന്തരമായ ശ്രദ്ധപതിയണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.