എരുമേലി:വേനൽച്ചൂടുമൂലം ഭക്ഷണവും വെള്ളവും തേടി കാട്ടുമൃഗങ്ങൾ നാടിറങ്ങുന്നത് പതിവായതോടെ ഉപദ്രവങ്ങളും കൂടി. മണിപ്പുഴ ചെമ്പകപ്പാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്നു വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.കഴിഞ്ഞദിവസം രാവിലെ സ്വകാര്യ എസ്റ്റേറ്റിൽ റബർ ടാപ്പിംഗിനു പോകുന്നതിനിടെ വിജനമായ സ്ഥലത്തുവച്ചാണ് വട്ടോൻകുഴി ചേമ്പളാനിക്കൽ സിനി ബാബു(38)വിനു നേരേ കാട്ടുപന്നി ചാടിവീണത്. പരിക്കേറ്റ വീട്ടമ്മ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.മണിപ്പുഴ ചെമ്പകപ്പാറ തോംസൺ എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളിയാണ് വീട്ടമ്മ.
എരുമേലി പഞ്ചായത്തിലെ കാളകെട്ടി,ഇരുമ്പൂന്നിക്കര, പാണപിലാവ്, പാക്കാനം പ്രദേശങ്ങളിലാണ് കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ഭക്ഷണവും വെള്ളവും കുറഞ്ഞതുമൂലമാണ് മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത്. ഇതു തടയാൻ വനത്തിനുള്ളിൽ ജലസ്രോതസുകൾ സംരക്ഷിക്കുന്നതിനും വനവിഭവങ്ങൾ വർധിപ്പിക്കുന്നതിനും വനംവകുപ്പ് നടപടികൾ കാര്യക്ഷമമാക്കിവരികയാണ്. ഇഡിസി കമ്മിറ്റികളുടെ സഹകരണത്തോടെ ജനകീയമായ പ്രവർത്തനങ്ങളാണ് ഇതിനായി ആവിഷ്കരിച്ചിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.
കൂടാതെ, വനാഅതിർത്തികളോടു ചേർന്ന് പലയിടങ്ങളിലും സൗരോർജ വൈദ്യുതി പ്രവഹിക്കുന്ന വേലികൾ വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, പല ഭാഗങ്ങളിലും വേലികൾ പ്രവർത്തനരഹിതമാണ്. വേലികളുടെ പ്രവർത്തനക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വേനിൽക്കെടുതികൾക്കു പിന്നാലെ മൃഗങ്ങൾ കാടിറങ്ങി കൃഷികൾ നശിപ്പിക്കുന്നത് കർഷകരുടെ ദുരിതം വർധിപ്പിച്ചിരിക്കുകയാണ്. ആനകൾ കാടിറങ്ങുന്നതിന്റെ ഭീതിയിലാണ് കിഴക്കൻ മലയോരവാസികൾ. പാക്കാനത്ത് കഴിഞ്ഞയിടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഒരു വീട്ടമ്മ കൊല്ലപ്പെട്ടത്.