എരുമേലി: രണ്ട് മാസം പിന്നിടുകയാണ് ജസ്നയുടെ തിരോധാനം. കുന്നത്ത് ജയിംസിന്റെ മകളും ബിരുദ വിദ്യാർഥിനിയുമായ ജെസ്നയെ മുക്കൂട്ടുതറയിലെ വീട്ടിൽ നിന്നു ബന്ധുവീട്ടിലേക്കുള്ള യാത്രാമധ്യേയാണ് കഴിഞ്ഞ മാർച്ച് 22ന് കാണാതായത്. ഈ പ്രദേശത്ത് പോലീസ് അന്വേഷിച്ചത് ഒരു മാസത്തോളമായപ്പോഴാണെന്നുള്ളത് അനാസ്ഥയാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
കാണാതായ 22 ന് വൈകുന്നേരം പരാതിയുമായി പിതാവ് ജയിംസ് എരുമേലി പോലീസിനെ സമീപിച്ചതാണ്. തങ്ങളുടെ അതിർത്തിക്കപ്പുറത്താണ് ജെസ്നയുടെ വീടെന്ന് പറഞ്ഞ് പോലീസ് പരാതി തള്ളി. പിറ്റേന്ന് വെച്ചൂച്ചിറ പോലീസിന് പരാതി നൽകിയെങ്കിലും ഒളിച്ചോട്ടമെന്ന മുൻവിധി കൽപ്പിച്ച് അന്വേഷണത്തിന് മുതിർന്നില്ല. പിന്നീട് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പോലീസിന് അനക്കം വെച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ജെസ്നയുടെ തിരോധാനം സംബന്ധിച്ചു ദുരൂഹതകളും നിറംപിടിപ്പിച്ച കഥകളും നിറഞ്ഞു നിൽക്കുമ്പോഴും പെൺകുട്ടി എവിടെയെന്ന ചോദ്യത്തിനു മാത്രം വ്യക്ത മായ ഉത്തരമില്ല. 60 ദിവസമായി പൊലീസുകാർ സംഘം ചേർന്നും സംഘം തിരി ഞ്ഞും അന്വേഷിക്കുകയാണ്. വാർത്താ മാധ്യമങ്ങളിൽ മുഴുവൻ ജെസ്നയ്ക്കായി എഴുതി. അവിടെയും ഇവിടെയുമൊക്കെ ചില കണ്ടെത്തലുകൾ സംബന്ധിച്ച വിളികൾ വീട്ടുകാർക്കും പൊലീസിനും ലഭിച്ചു.
അതിർത്തി തർക്കത്തിൽ തട്ടിക്കളിക്കാതെ പ്രാഥമിക അന്വേഷണമെങ്കിലും കാണാതായ ദിവസം നടന്നിരുന്നെങ്കിൽ തുമ്പുണ്ടാകുമായിരുന്നെന്ന് ജെസ്നയുടെ പിതാവ് പറയുന്നു. തുടർന്നുളള അന്വേഷണം ജയിംസിന്റെ ചെലവിൽ ടാക്സി കാറുകളിൽ ചുറ്റിയടിക്കലായിരുന്നെന്ന് ആക്ഷേപം ഉയരുകയും ചെയ്തു. ഈയിനത്തിൽ ലക്ഷങ്ങളാണ് ചെലവായതെന്ന് പറയുന്നു. ഈ തുകയ്ക്ക് പുറമെ ഡിപ്പാർട്ട്മെന്റിൽ വൗച്ചറുകളും ബില്ലുകളും നൽകി പോലീസിലെ ചിലർ തുക കൈപ്പറ്റിയിട്ടുണ്ടെന്നും പറയുന്നു.
ജെസ്നയുടെ സഹോദരിയുടെ ഫോണിലേക്ക് വന്ന അജ്ഞാത ഫോൺ കോളിന്റെ ഉറവിടം തേടി ബാംഗളൂരുവിൽ പോലീസ് പോയത് ഫേസ്ബുക്കിൽ സെൽഫി പോസ്റ്റ് ചെയ്തുള്ള ടൂർ ആയിരുന്നെന്ന് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തുന്നുണ്ട്. അന്വേഷണം ആദ്യ ആഴ്ച പിന്നിടുമ്പോൾ മുഖ്യമന്ത്രി ഇടപെട്ട് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് വാർത്തകളുണ്ടായിരുന്നു. ഇത് പോലീസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചെന്ന വിലയിരുത്തലുണ്ട്.
വാർത്ത തെറ്റാണെന്ന് ബോധ്യമാകുമ്പോൾ പോലീസിന്റെ അന്വേഷണം നിലച്ച മട്ടിലായി കഴിഞ്ഞിരുന്നു. പ്രതിപക്ഷ നേതാവും ഭരണ കക്ഷി എംഎൽഎയും എംപിയും വിവിധ രാഷ്ട്രീയ കക്ഷികളുടെ സംസ്ഥാന നേതാക്കളുമൊക്കെ ഇടപെട്ടിട്ടും നിവേദനങ്ങളും പരാതികളും ഒട്ടേറെ ലഭിച്ചിട്ടും ഉന്നത തല അന്വേഷണമുണ്ടായില്ല.
കേരള പൊലീസിന്റെ അന്വേഷണ മികവ് ജെസ്ന കേസിൽ ഓരോ ദിവസവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ജെസ്നയെക്കുറിച്ചു വിവരം നൽകുന്നവർക്കു രണ്ടു ലക്ഷം രൂപ പ്രതിഫലം വരെ പൊലീസ് പ്രഖ്യാപിച്ചു. രണ്ടു ലക്ഷത്തിനായി ഒരുപാടു പേർ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ വിളിച്ചെങ്കിലും ആ വിളികളൊന്നും െജസ്നയിൽ എത്തിയില്ല. പ്രശ്നം രാഷ്ട്രീയമായി കോൺഗ്രസ് ഏറ്റെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജെസ്നയുടെ വീട്ടിലെത്തി, എംപി ആന്റോ ആന്റണിയും വിഷയത്തിൽ ഇടപെട്ടു.
ജെസ്നയെ ബെംഗളൂരുവിൽ ഒരു ചെറുപ്പക്കാരനൊപ്പം കണ്ടെത്തിയെന്ന വിവരം കാട്ടുതീ പോലെ പടർന്നു. ആന്റോ ആന്റണി എംപിയും അന്വേഷണ സംഘവും വിവരം ലഭിച്ച സ്ഥലത്ത് എത്തി. ആദ്യമെത്തിയ എംപി വിവരം നൽകിയ ആളിന്റെ മൊഴി വിഡിയോയിൽ പകർത്തി ജെസ്നയുടെ വീട്ടിലേക്കും മാധ്യമ പ്രവർത്തകർക്കു മായി നൽകി. ജെസ്ന ബെംഗളൂരുവിൽ ഉണ്ടെന്നു സ്ഥിരീകരിച്ചതായും വാർത്തകൾ വന്നു.
അന്വേഷണ സംഘം ദിവസങ്ങൾ തങ്ങി ബെംഗളൂരുവിൽ അന്വേഷിച്ചെങ്കിലും സൂചനയൊന്നും ലഭിക്കാതെ മടങ്ങി. ബെംഗളൂരു നിംഹാൻസ്, ധർമരാമിലെ ആശ്രമം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ദിവസങ്ങളോളം പരിശോധിച്ചു. ജെസ്നയെ കണ്ടെന്നു പറഞ്ഞ പൂവരണി സ്വദേശിയെ വിശദമായി ചോദ്യം ചെയ്തു. അദ്ദേഹം മൊഴി മാറ്റിയില്ലെങ്കിലും ജെസ്നയിലേക്ക് എത്താൻ വഴി തുറന്നില്ല.
ഇതിനിടെ തൃശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശിയായ യുവാവാണ് ജെസ്നയ്ക്കൊപ്പം എന്നൊരു വാർത്ത കൂടി പരന്നു. പൊലീസ് തൃശൂരിലും അന്വേഷിച്ചു, അവിടെയും തുമ്പില്ലാതെ മടങ്ങേണ്ടി വന്നു. ജെസ്നയെ കാണാതായ സമയത്തെ ഫോൺ വിളികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിലും കാര്യമായ പുരോ ഗതിയൊന്നും ഉണ്ടായിട്ടില്ല. തിരോധാനത്തിന്റെ 60–ാം ദിവസവും അന്വേഷണ സംഘം ഇരുളിൽ തന്നെയാണ്, ആ ഇരുട്ടിനപ്പുറത്തെവിടെയോ ജെസ്നയുണ്ട്. വെളിച്ചം വീഴുന്നില്ലെന്നു മാത്രം.