ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്കു തകർച്ചതന്നെ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 187 റണ്‍സിനു പുറത്തായി. വിരാട് കോഹ്ലി(54), ചേതേശ്വർ പുജാര(50), ഭുവനേശ്വർ കുമാർ(30) എന്നീ മൂന്നു ബാറ്റ്സ്മാൻമാർക്കു മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞത്. മൂന്ന് ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഇന്ത്യൻ നിരയിൽ അക്കൗണ്ട് തുറക്കാതെ പുറത്തായി.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽത്തന്നെ കെ.എൽ.രാഹുൽ (0) പുറത്തായി. ആറു റണ്‍സ് കൂടി കൂട്ടിച്ചേർത്തപ്പോൾ മുരളി വിജയ് (8) മടങ്ങി. ഇതിനുശേഷം ഒത്തുചേർന്ന നായകൻ വിരാട് കോഹ്ലിയും പുജാരയും സ്കോർ മുന്നോട്ടുനയിച്ചു. എന്നാൽ സ്കോർ 97ൽ കോഹ്ലി വീണു. ഇതിനുശേഷം കൂട്ടത്തകർച്ചയായിരുന്നു.
അജിൻക്യ രഹാനെ(9), പാർഥിവ് പട്ടേൽ(2), ഹാർദിക് പാണ്ഡ്യ(0) എന്നിവർ പിന്നാലെ മടങ്ങി. ഇടയ്ക്ക് പുജാരയും മടങ്ങി. ഇതിനുശേഷം വാലറ്റത്തിനൊപ്പം കഴിഞ്ഞ ടെസ്റ്റിൽ പുറത്തിരുത്തിയശേഷം തിരിച്ചെത്തിയ ഭുവനേശ്വർ കുമാർ നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ 150 കടത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്കായി കസിഗോ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തി. മോണ്‍ മോർക്കൽ, വെറോണ്‍ ഫിലാൻഡർ, ഫെലുക്വയോ എന്നിവർ രണ്ടും എൻഗിഡി ഒരു വിക്കറ്റും നേടി.