കഴിഞ്ഞ നാലുമാസമായി വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തിരുന്ന ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ അടച്ചു. ആദ്യമായാണ് തുടർച്ചയായി 120 ദിവസത്തോളം അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്. ജനുവരി 28നാണ് അണക്കെട്ടുകൾ സന്ദർശകർക്കുമുന്നിൽ തുറന്നുകൊടുത്തത്. ഇന്നലെവരെ 1,07123 പേർ ഡാം സന്ദർശിച്ചു മടങ്ങി. അണക്കെട്ടുകാണാനെത്തിയവർ ഡാമിന്റെ മുകളിൽ നിന്നുള്ള ദൃശ്യം കാണാനുതകുന്ന ഹിൽവ്യു പാർക്ക്, ഇടുക്കി – ചെറുതോണി അണക്കെട്ടുകളെ ബന്ധിപ്പിക്കുന്ന കുറവൻ കുറത്തിമല, അണക്കെട്ടിനോട് ചേർന്നുള്ള വൈശാലി ഗുഹ, വെള്ളാപ്പാറ ചാരനള്ള് ഗുഹ, ബട്ടർഫ്ളൈ പാർക്ക് എന്നിവയും കാണാനെത്തി.
യാത്രക്കാർക്ക് സന്ദർശനം സുഗമമാക്കുന്നതിന് ഒരേസമയം പന്ത്രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന നാല് ബഗി കാറുകളാണ് നിരന്തരം സർവീസ് നടത്തിയത്. മുതിർന്നവരെ കൂടാതെ ആയിരത്തിലധികം കുട്ടികളും അണക്കെട്ട് സന്ദർശിച്ചു. ജില്ലാ പോലീസ് സേന, കെ എസ് ഇ ബി, ഹൈഡൽ ടൂറിസം എന്നിവയുടെ സഹകരണത്തോടെയാണ് സുരക്ഷിതമായി അണക്കെട്ടു സന്ദർശിക്കാനുള്ള അവസരമൊരുക്കിയത്.സന്ദർശകർക്കായി റെയ്ൻ റും, റെസ്റ്റ് ഷെഡ് എന്നിവ ഇത്തവണ തയാറാക്കിയിരുന്നു. ലഘുഭക്ഷണമടക്കം സന്ദർശകർക്ക് ലഭ്യമാക്കുന്നതിന് നാല് പാൻറി ഷോപ്പുകളാണ് പ്രവർത്തിച്ചത്.
സുരക്ഷാ ക്രമീകരണങ്ങൾ കുറ്റമറ്റതായിരുന്നുവെന്ന് ഡാംസേഫ്റ്റി അഥോറിറ്റി അധികൃതർ പറഞ്ഞു. ഇത്തവണ 40 ലക്ഷത്തിലധികം രൂപയുടെ വരുമാനം കെ എസ് ഇ ബി ഹൈഡൽ ടൂറിസം വകുപ്പിന്് ലഭിച്ചു. അണക്കെട്ടും പരിസരവും മാലിന്യമുക്തമാക്കുന്നതിന് പ്രത്യേക നടപടികൾ സ്വീകരിച്ചിരുന്നു. ഇതോടൊപ്പം വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാദിവസവുമുള്ള ബോട്ടുയാത്രയും സഞ്ചാരികൾക്ക് ഏറെ ഗുണകരമായി.