എരുമേലി:ജനങ്ങൾക്ക് റോഡ് കുറുകെ കടക്കാൻ ടൗണിൽ സീബ്രാ ലൈൻ ഇല്ലെന്ന പരാതിയിൽ കോടതി ഇടപെട്ടപ്പോൾ മരാമത്ത് ഉണർന്നെങ്കിലും പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാതെ കരാറുകാർ ഉറക്കത്തിൽ. കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് അദാലത്ത് കോടതിയാണ് പൊതു മരാമത്ത് വകുപ്പിനോട് വിശദീകരണം തേടിയത്. ജനകീയ മനുഷ്യാവകാശ സംഘടനാ ജനറൽ സെക്രട്ടറി എച്ച്. അബ്ദുൾ അസീസ് ആണ് ഹർജി നൽകിയത്.എരുമേലി പേട്ടക്കവല, മുസ്ലിം പള്ളി, വലിയമ്പലം, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സീബ്രാ ലൈൻ ഇല്ലാത്തതുമൂലം ജനങ്ങൾ അപകടസാധ്യതയോടെയാണ് റോഡ് കുറുകെ കടക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. കോടതി വിശദീകരണം തേടിയതിനെ തുടർന്ന് അടിയന്തര നടപടികൾ സ്വീകരിച്ചെന്ന് മരാമത്ത് എരുമേലി സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.മുസ്ലിം പള്ളി ഭാഗം കാഞ്ഞിരപ്പള്ളി -എരുമേലി റോഡിന്റെ ഭാഗമായതിനാൽ ഈ റോഡിന്റെ പണികളുടെ ചുമതലയുള്ള കരാറുകാരൻ കഴിഞ്ഞ ദിവസം സീബ്രാ ലൈൻ നിർമാണം നടത്തിയെന്നറിയിച്ചു.എന്നാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, വലിയമ്പലം എന്നിവിടങ്ങളിൽ ലൈൻ വരച്ചിട്ടില്ല. ബസ് സ്റ്റാൻഡ് ഭാഗം ദേശീയ പാതയുടെ കരാറുകാരന്റെ ചുമതലയിലാണ്. വലിയമ്പലം ഭാഗത്തെ റോഡ് ഗാരണ്ടി പീരിയഡ് പ്രകാരം അടുത്ത മേയ് മാസം വരെ കരാറുകാരന്റെ ചുമതലയിലാണ് പണികൾ നടത്തേണ്ടത്. രണ്ട് കരാറുകാരും ഈ റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്ന് പരാതിയുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ പണികൾ നടത്താതെ സീബ്രാ ലൈൻ വരയ്ക്കാൻ കഴിയില്ല.അതേസമയം സീബ്രാ ലൈൻ വരയ്ക്കാൻ കരാറുകാർക്ക് കത്ത് നൽകിയിരിക്കുകയാണ് മരാമത്ത്. കരാറുകാർ പണികൾ നടത്തുന്നില്ലെങ്കിൽ നടപടികൾ സ്വീകരിക്കുമെന്നും ശബരിമല തീർഥാടനകാലത്തിന് മുമ്പ് പണികൾ നടത്തി സീബ്രാ ലൈൻ നിർമിക്കുമെന്നും മരാമത്ത് എരുമേലി സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു