പൊൻകുന്നം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ മൂന്നാമത്തെ സിവില്‍ സ്റ്റേഷനായ വാഴൂര്‍ മിനി സിവില്‍ സ്റ്റേഷന് നിര്‍മാണത്തിന് തറക്കല്ലിട്ട് തുടക്കമായെന്ന് ഡോ.എന്‍. ജയരാജ് എംഎല്‍എ അറിയിച്ചു. വാഴൂര്‍ പ്രദേശത്ത് പലയിടത്തായി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകള്‍ ഇത് പൂര്‍ത്തിയാകുന്നതോടെ ഒരു കുടക്കീഴില് വരുമെന്ന് എംഎല്‍എ അറിയിച്ചു.പൊതുമരാമത്ത് വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, ഐസിഡിഎസ്, രജിസ്ട്രേഷന് വകുപ്പ് എന്നിവയാണ് ആദ്യഘട്ടത്തില്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുക.ദേശീയപാതയുടെ അരികില്‍ അനാഥമായിക്കിടന്ന 76 സെന്റ് പുറമ്പോക്ക് ഭൂമി ഏറ്റെടുത്താണ് നിര്‍മാണം നടത്തുന്നത്. ആകെ മൂന്ന് നിലകളിലായി 1051 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നിര്‍മാണം. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും വരുന്ന ബദല്‍ നിര്‍ദേശങ്ങള്‍ അപ്രായോഗിമാണെന്ന് എംഎല്‍എ തറക്കല്ലീടീല്‍ നിര്‍വഹിക്കുന്ന ചടങ്ങില്‍ പറഞ്ഞു. ദേശീയപാതയുടെ അലൈന്മെന്റ് മാറ്റി അവിടെ പുതിയ സിവില്‍ സ്റ്റേഷന് സ്ഥാപിക്കണമെന്ന ആവശ്യം കടുത്ത നിയമക്കുരുക്കുകള്‍ക്ക് കാരണമാകുന്നതിനാലും വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന നടപടിക്രമങ്ങള്‍ക്ക് വിധേയമാകേണ്ടിവരുമെന്നും എംഎല്‍എ പറഞ്ഞു.
നിലവിലുള്ള കൊടുംവളവ് നിവര്‍ത്തുന്നതിന് ആവശ്യമായ സ്ഥലം ഒഴിവാക്കിത്തന്നെയാണ് പ്രസ്തുത നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതെന്നും വിവിധ പഠനങ്ങള്‍ ഇത് സംബന്ധിച്ച് നടത്തിയിട്ടുള്ളതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. പുഷ്കലാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയകുമാര്‍, ത്രിതല പഞ്ചായത്ത് മെംബർമാർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.