തുടർച്ചയായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചിറക്കടവ് പഞ്ചായത്തിലേ 14,16, 19 വാർഡുകളിലും പൊൻകുന്നം ടൗണിലും ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു.
രണ്ടില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുന്നതോ പ്രകടനം പൊതുയോഗം നടത്താനോ പാടില്ല.
ദിവസങ്ങളായി ചിറക്കടവ് മേഖലയിൽ തുടരുന്ന ആർഎസ്എസ് – സിപിഎം സംഘർഷത്തിന് മേഖലയിൽ പോലീസ് പരിശോധന ശക്തമാക്കി. പത്ത് പോലീസ് ജീപ്പുകളിലായി ചിറക്കടവ് മേഖലയിലാകെ പോലീസ് പട്രോളിംഗ് ശക്തമാക്കി. ഇതിനു പുറമേ വെള്ളിയാഴ്ച അക്രമണം നടന്ന കൊട്ടാടിക്കുന്നിൽ പൊൻകുന്നം എസ്ഐ യുടെ നേതൃത്വത്തിൽ ഏഴ് പോലീസുകാരടങ്ങുന്ന സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
എആർ ക്യാമ്പിൽ നിന്നുള്ള ഇരുപത്തഞ്ചഗ പോലീസ് സംഘം തെക്കേത്തു കവലയിലും പതിനഞ്ച് പേർ അടങ്ങുന്ന സംഘം ചിറക്കടവ് അമ്പലത്തിന് സമീപത്തും ക്യാമ്പ് ചെയ്യുന്നുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, പൊൻകുന്നം സിഐ സി.ആർ. പ്രമോദ് എസ്ഐ എ.സി. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് പുറമേ മറ്റ് ഡിവിഷനുകളിൽ നിന്നുള്ള സിഐ മാരും പോലീസ് സംഘവും പ്രദേശത്ത് പരിശോധനകൾ നടത്തുന്നുണ്ട്.
അക്രമ സാധ്യത നിലനിൽക്കുന്നതിനാൽ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ രാത്രി എട്ടിനു ശേഷം തുറന്ന് പ്രവർത്തിക്കരുതെന്ന് പോലീസ് നിർദേശം നൽകിയതായി എസ്ഐ പറഞ്ഞു. ശനിയാഴ്ച പ്രദേശം സന്ദർശിച്ച ജില്ലാ പോലീസ് മേധാവി അക്രമികൾക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കാനും അന്വേഷണം ഊർജിതമാക്കി മുഴുവൻ പ്രതികളെയും കസ്റ്റഡിയിലെടുക്കാനും കർശന നിർദേശം നൽകിയിരുന്നു.