എരുമേലി : പിതാവ് മരിച്ച ബുദ്ധിമാന്ദ്യമുള്ള മകനെ ആശ്വസിപ്പിക്കാൻ അയൽവാ സി കൂട്ടിക്കൊണ്ടുപോയി മിടായിയും പലഹാരങ്ങളും നൽകിയത് പ്രകൃതിവിരുദ്ധ പീഡനത്തിന് വേണ്ടി. മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതോടെ വിവരങ്ങൾ അറിഞ്ഞ അമ്മ നൽകിയ പരാതിയെ തുടർന്നാണ് അയൽവാസി അറസ്റ്റി ലായത്.

കനകപ്പലം രാജീവ് ഗാന്ധി സ്മാരക പാർപ്പിട പദ്ധതി കോളനിയിൽ പുത്തൻപറമ്പിൽ വീട്ടിൽ ഷാജി (45) ആണ് അറസ്റ്റിലായത്. സ്വകാര്യ ബസ് ക്ലീനറാണ് പ്രതി.പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിച്ചെന്നും ആളൊഴിഞ്ഞ സ്ഥലങ്ങളിലും വിജനമായ പറമ്പുകളിലും വെച്ച് പലപ്പോഴായി പീഡിപ്പിച്ചിരുന്നെന്നും പ്രതി മൊഴി നൽകിയെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ മണിമല സി ഐ ടി ഡി സുനിൽ കുമാർ പറഞ്ഞു. എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി.