എരുമേലി: മതസാഹോദര്യത്തിന്റെ ഉത്സവത്തിന് എരുമേലിയിൽ കൊടി ഉയർന്നു. ഹിന്ദു -മുസ്ലിം ഐക്യത്തിന്റെ ഉത്സവമായ ചന്ദനക്കുടാഘോഷത്തിന് ഇന്നലെ വൈകിട്ട് മഗ്രിബ് നമസ്കാരത്തിന് ശേഷമാണ് നൈനാർ ജുമാ മസ്ജിദിൽ കൊടിയേറിയത്. പത്താം നാൾ ആയ ജനുവരി പത്തിനാണ് ചന്ദനക്കുടാഘോഷങ്ങൾ. മസ്ജിദിൽ കൊടിയേറിയ ആഘോഷം അന്ന് ധർമ ശാസ്താ ക്ഷേത്രത്തിൽ എത്തി മടങ്ങി സമാപിക്കും. അന്ന് സ്വീകരണമൊരുക്കി നാടും സർക്കാർ പ്രതിനിധികളും ജില്ലാഭരണകൂടവുമെത്തും.
പിറ്റേന്നാണ് നാടിന്റെ ചരിത്രം ഊഴമിട്ട് അന്പലപ്പുഴ -ആലങ്ങാട്ട് സംഘങ്ങൾ ഭക്തിപൂർവം പകരുന്ന പ്രസിദ്ധമായ പേട്ടതുള്ളൽ . ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലിന് മുസ്ലിം ജമാഅത്ത് പകരുന്ന അഭിവാദ്യം കൂടിയാണ് തലേദിവസം രാത്രിയിൽ നടത്തുന്ന ചന്ദനക്കുടാഘോഷം. ഈ രണ്ട് ദിവസവും നാടും വഴികളുമെല്ലാം ജനനിബിഡമാകും. രാജ്യത്തിന് അഭിമാനം പകരുന്ന മതമൈത്രിയുടെ കാഴ്ചയ്ക്കാണ് എരുമേലി വേദിയാവുന്നത്.
ജമാഅത്ത് പ്രസിഡന്റ് പി. എച്ച്. ഷാജഹാൻ ചന്ദനക്കുടാഘോഷത്തിന്റെ കൊടിയേറ്റ് നിർവഹിച്ചു. തായന്പക മേളങ്ങൾ അകന്പടിയേകി. ജമാഅത്ത് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളുമായ നാസർ പനച്ചി,നൈസാം,നൗഷാദ് കുറുങ്കാട്ടിൽ,സലീം കണ്ണങ്കര,ഹക്കീം മാടത്താനി,അനസ് പ്ലാമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.