പൊൻകുന്നം: നാട്ടിൽ നിന്നും മഞ്ഞുമൂടിക്കിടക്കുന്ന കാഷ്മീരിലെ ലഡാക്കിലേക്കു ബുള്ളറ്റിൽ നാലായിരത്തിലേറെ കിലോമീറ്ററുകൾ താണ്ടി ഒരു സാഹസിക യാത്ര. എല്ലാ ബുള്ളറ്റ് പ്രേമികളുടെയും സ്വപനമാണ് അത്. ആ സ്വപ്ന സാക്ഷാത്കാരത്തിന്റെ പാതയിലാണ് പൊൻകുന്നം സ്വദേശി മനൂബ് മജീദും കോട്ടയം സ്വദേശി മനാഫും. ഒരു മാസത്തോളം നീണ്ട തയാറെടുപ്പുകൾക്ക് ശേഷമാണ് അവർ തങ്ങളുടെ സ്വപ്നയാത്രയ്ക്ക് തുടക്കമിട്ടത്.
പല ഗ്രാമങ്ങൾ താണ്ടി, നഗരങ്ങൾ താണ്ടി, പല ഭാഷകളെ, പല സംസ്കാരങ്ങളെ തൊട്ടറിഞ്ഞ് ബുള്ളറ്റിൽ ഒരു യാത്ര. തെക്കയിന്ത്യയിലെ മഴയും വടക്കേയിന്ത്യയിലെ കൊടുംചൂടും കശ്മീരിലെ മരംകോച്ചുന്ന തണുപ്പും ആസ്വദിച്ച് അവർ നടത്തുന്ന സാഹസിക യാത്രയുടെ വിശേഷങ്ങൾ അറിയുവാൻ സുഹൃത്തുക്കൾ കാത്തിരിക്കുകയാണ്. നാൽപ്പത് ദിവസം കൊണ്ട് നാലായിരത്തിൽ ഏറെ കിലോമീറ്റർ താണ്ടിയാണ് അവർ ലക്ഷ്യസ്ഥാനത്ത് എത്തുന്നത് .മേയ് മുതൽ ഒക്ടോബർവരെയാണ് സാധാരണ ലഡാക്കിലേക്കുള്ള റോഡ് യാത്രായോഗ്യമാവുന്നത്. അല്ലാത്ത സമയങ്ങളിൾ പലപ്പോഴും മഞ്ഞു മൂടി റോഡ് ബ്ലോക്ക് ആകും. അതിനാലാണ് അവർ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ജൂൺ മാസം തന്നെ തെരെഞ്ഞെടുത്തത്.
പൊൻകുന്നത്ത് പ്രവർത്തിക്കുന്ന റൈഡിംഗ് ക്ലബ്ബായ ഹൈറേഞ്ച് ബുൾസിലെ അംഗമാണ് മനൂബ്. കോട്ടയത്തു നിന്നു കശ്മീർ വരെ യാത്രയ്ക്കാവശ്യമായ എല്ലാം പ്രത്യേകം സജ്ജീകരിച്ച ബുള്ളറ്റിലാണ് ഇവർ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം യാത്ര തിരിച്ചത്. റൈഡേഴ്സ് ക്ലബ് സെക്രട്ടറി ടോണി പോൾ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.ബംഗളുരുവിൽ എത്തിയ അവരുടെ അടുത്ത ലക്ഷ്യസ്ഥാനം ഹൈദരാബാദ്. തുടർന്ന് നാഗ്പൂർ- ജാന്സി- ആഗ്ര- ഡൽഹി വഴി ചണ്ഡീഗഡ് . അവിടെ നിന്നു മനാലി വഴിയോ അല്ലെങ്കിൽ -ജമ്മു- ശ്രീനഗർ- കാർഗിൽ- ലേ വഴിയോ ലഡാക്കിൽ എത്തുവാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്