നടനും മിമിക്രി കലാകാരനുമായ കലാഭവൻ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തിൽ പ്ലേറ്റ്ലറ്റുകൾ കുറയുന്ന രോഗത്തിന് അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അബിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. യുവനടൻ ഷെയൻ നിഗം മകനാണ്.
മിമിക്രി രംഗത്തെ കുലപതികളിൽ ഒരാളായിരുന്നു അബി. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു. ആമിനാ താത്തയായും അമിതാഭ് ബച്ചനായും സ്റ്റേജിലെത്തി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്ത മിമിക്രി താരമാണ് അബി. മിമിക്രിയിൽ നിറഞ്ഞു നിന്ന പല കലാകാര·ാരും സിനിമയിൽ മുൻനിര നായകൻമാരായപ്പോൾ അബി പലപ്പോഴും ശ്രദ്ധിക്കപ്പെട്ടില്ല.
ഇടക്കാലത്തു സിനിമയിൽ സജീവമായിരുന്നെങ്കിലും, എന്തുകൊണ്ട് അബി ബിഗ് സ്ക്രീനിൽ നിന്ന് അപ്രത്യക്ഷമായി എന്ന ചോദ്യത്തിന് ഞാനാരോടും അവസരം ചോദിച്ചു പോയിട്ടില്ലെന്നായിരുന്നു അബിയുടെ മറുപടി. എന്നിരുന്നാലും ഒരിടവേളയ്ക്കു ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ അബി മടങ്ങിയെത്തിയിരുന്നു.