ജനകീയ വിഷയങ്ങളോടു കോൺഗ്രസിനും യുഡിഎഫിനുമുള്ള സമീപനം ഉയർത്തിക്കാട്ടിയാണ് ആന്റോ ആന്റണി മല്ലപ്പള്ളി ബ്ലോക്കിൽ പര്യടനം നടത്തിയത്. നാട്ടിൽ പ്രളയം ഉണ്ടായപ്പോൾ സർക്കാരിന് ഉണ്ടായ പാളിച്ച മറച്ചുവയ്ക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടുന്ന വെപ്രാളം എന്തിനാണെന്ന് ആന്റോ ചോദിച്ചു. സാധാരണക്കാർക്കുപോലും പ്രളയം മനുഷ്യനിർമിതമാണെന്ന് അറിയാം.
സംഭരണികളിൽ വെള്ളം തടഞ്ഞുവച്ച് മഴ ശക്തമായതിനു പിന്നാലെ ഇതു തുറന്നുവിട്ട് നാടിനെ മുക്കുകയായിരുന്നു സർക്കാർ. യാഥാർഥ്യം പുറത്തുവന്നപ്പോഴുണ്ടായ ജാള്യത മറച്ചുവയ്ക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് ആന്റോ പറഞ്ഞു.രാവിലെ ആഞ്ഞിലിത്താനത്ത് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം പ്രഫ.പി.കെ. കുര്യൻ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. പാമല, വള്ളിക്കാട്ട്, കുന്നന്താനം, ചെങ്ങരൂർചിറ, മുക്കൂർ, നെടുങ്ങാടപ്പള്ളി, ഹനുമാൻകുന്ന്, നൂറോമ്മാവ്, പിടന്നപ്ലാവ്, ചക്കാലകുന്ന്, പുളിക്കാമല, മല്ലപ്പള്ളി ഹെസ്കൂൾ ജംഗ്ഷൻ വഴിയിൽ മുരണിയിൽ രാവിലെത്തെ പര്യടനം സമാപിച്ചു.
ഉച്ചകഴിഞ്ഞ് കീഴ്വായ്പൂരിൽ നിന്നാരംഭിച്ച് മുതുപാല, വെണ്ണിക്കുളം, വട്ടക്കോട്ടാൽ, പുറമറ്റം കല്ലൂപ്പാറ വഴി രാത്രിയിൽ തോട്ടഭാഗത്തായിരുന്നു സമാപനം. ജോസഫ് എം. പുതുശേരി, വർഗീസ് ജോൺ, സജി ചാക്കോ, സതീഷ് കൊച്ചുപറന്പിൽ, റെജി തോമസ്, സുരേഷ് ബാബു, മാത്യു ചാമത്തിൽ, വർഗീസ് മാമ്മൻ, പ്രസാദ് ജോർജ്, ജേക്കബ് തോമസ്, ലാലു തോമസ് തുടങ്ങിയ യുഡിഎഫ് നേതാക്കൾ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു