കാഞ്ഞിരപ്പള്ളി: മധുരമൂറുന്ന നാടന്‍ പഴങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ നാട്. ജൈവ കൃഷിരീതിയും വിഷസ്പര്‍ശമേല്‍ക്കാത്തതുമായ ഫലങ്ങളുടെ കലവറയായിരുന്ന നാട്ടിലിന്ന് പഴങ്ങള്‍ കായിക്കുന്നത് മുതല്‍ പഴുത്ത് പരുവമാക്കുന്നത് വരെ രാസമരുന്നുകളുടെ പ്രയോഗത്തിലൂടെയാണ്. എന്നാല്‍ കാഞ്ഞിരപ്പള്ളി പള്ളിവാതുക്കല്‍ ചാക്കച്ചന്റെ പുരയിടത്തിലെ ഒന്നരയേക്കര്‍ സ്ഥലം ഫലവവൃക്ഷങ്ങളാല്‍ സമ്പന്നമാണ്. സ്വദേശിയും വിദേശിയുമടക്കം അറുപതിലതികം ഫലവൃക്ഷങ്ങളാണ് വീടിന് ചുറ്റുമുള്ളത്.
ഒന്നരയേക്കറിലെ റബ്ബര്‍ മരങ്ങല്‍ വെട്ടിമുറിച്ചാണ് വീടിന് ചുറ്റും ജൈവവനം സംരംക്ഷിച്ച് പോരുന്നത്. പറമ്പില്‍ വളരുന്ന ഒരു ചെടിയെപ്പോലും വെട്ടി നോവിക്കരുതെന്നാണ് ഇവര്‍ പറയുന്നത്. പൂര്‍ണ്ണമായും ജൈവ കൃഷിയാണ് തുടര്‍ന്ന് പോകുന്നത്. മുപ്പത് വര്‍ഷമായി രാസവളങ്ങള്‍ ഒന്നും തന്നെ പ്രയോഗിച്ചിട്ടില്ലാത്ത മണ്ണാണ് പറമ്പിലേത്. മണ്ണിനും ചെടികള്‍ക്കും ജീവനുണ്ട് വിഷസ്പര്‍ശം ഏല്‍ക്കാതെ സംരക്ഷിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.
ഒരു മാസം മുമ്പ് ഈ കൃഷിയിടത്തില്‍ തലയെടുപ്പോടെ നിറയെ മധുരമൂറുന്ന കായ്കളുമായി നിന്ന മറുനാടന്‍ ഫലവര്‍ഗ്ഗമായ ലാങ്‌സത് ആയിരുന്നു പ്രധാന ആകര്‍ഷണം. 60 വര്‍ഷം മുന്‍പാണ് ഈ വൃക്ഷത്തിന്റെ തൈ കൊണ്ടുവന്ന് നടുന്നത്. വിദേശത്തുനിന്ന് വിരുന്നെത്തിയ പഴവര്‍ഗ്ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിച്ച റംബൂട്ടാനുമായി ഈ പഴത്തിന് ചില സാമ്യങ്ങളുണ്ട്. പുറം തോടില്‍ മുള്ളുകളില്ല.
പ്രത്യേകിച്ച് വളമോ പരിചരണമോ ഇതിന് ആവശ്യമായി വരുന്നില്ല. വെയിലടിക്കാതെ നിന്നാല്‍ കൂടുതല്‍ ഫലം തരുമെന്നതിനാല്‍ റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ഇടവിള കൃഷിയായിട്ട് ഈ ഫലവൃക്ഷം നടനാകും. ഭാര്യ ലില്ലിക്കുട്ടി ജേക്കബും അഡ്വ. സാബിന്‍ ജേക്കബുമാണ് ചാക്കോച്ചന്റെ ജൈവകൃഷിക്ക് പ്രത്സാഹനവുമായി നില്‍ക്കുന്നത്.