പൊന്‍കുന്നം: തെക്കേത്തു കവലയില്‍നിന്നും പൊന്‍കുന്നത്തേക്ക് വരികയായിരുന്ന കാര്‍ ഓടുന്നതിനിടയില്‍ കത്തി. കാര്‍ കത്തുന്നതു കണ്ടതിനെത്തുടര്‍ന്ന് ഡ്രൈവര്‍ ഇറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചകഴിഞ്ഞ് 3.45നായിരുന്നു സംഭവം. തെക്കേത്തുകവലയിലെ മഹാദേവ ടൈല്‍സ് ആന്‍ഡ് ഗ്രാനൈറ്റ് ഉടമ എം.എൽ. രവിയുടെ ടാറ്റ ഇന്‍ഡിക്കയാണ് കത്തിയത്.മണിമല റോഡില്‍ നിന്നും പൊന്‍കുന്നം ടൗണിലേക്ക് കയറുന്ന കാറിന്റെ മുന്‍വശത്ത് പുക കണ്ടതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയായിരുന്നു. തീ നിയന്ത്രിക്കാന്‍ വ്യാപാരികളും ടാക്സി ഡ്രൈവര്‍മാരും വഴിയാത്രക്കാരും ശ്രമം നടത്തിയെങ്കിലും ഡീസല്‍ പടര്‍ന്ന് ഒഴുകുന്നതിനാല്‍ തീ പടരുകയായിരുന്നു. ഡീസല്‍ പടര്‍ന്ന് വന്‍ ദുരന്തം ഉണ്ടാകാതിരിക്കാന്‍ ക്രെയിന്‍ ഉപയോഗിച്ച് വണ്ടി മറിച്ചിട്ട ശേഷം ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കുകയായിരുന്നു.അപകടസമയത്ത് പൊൻകുന്നം വഴി കടന്നു പോവുകയായിരുന്ന ക്രെയിൻ ഓട്ടോ ടാക്സി തൊഴിലാളികൾ തടഞ്ഞു നിർത്തിയാണ് അപകടത്തിൽപ്പെട്ട കാർ മറിച്ചിട്ടത്. പൊൻകുന്നം സിഐ സി.ആർ. പ്രമോദ്, എസ്ഐ സുരേഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. |