പൊന്‍കുന്നം : പൊന്‍കുന്നം സ്വദേശിനിയെ ഓസ്‌ട്രേലിയായിലെ മെല്‍ബണിനു സമീപം ക്ലേറ്റിനില്‍ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. പൊന്‍കുന്നം കൊപ്രാക്കളത്ത് താമസിക്കുന്ന പനമറ്റം വെളിയന്നൂര്‍ ചെറുകാട്ട് എസ്. സുശീലാ ദേവിയുടെയും പരേതനായ മോഹന്‍ദാസിന്‍റെയും മകള്‍ മോനിഷ അരുണിനെയാണ് (27) മരിച്ച നിലയില്‍ കണ്ടെത്തിയത്.
ക്ലേറ്റനില്‍ നേഴ്‌സായ പാലാ മുരിക്കുംപുഴ സ്വദേശി അരുണിന്‍റെ ഭാര്യയാണ് സോഫ്റ്റ് വെയര്‍ എൻജിനിയറായ മോനിഷ. ചൊവ്വാഴ്ച അരുണ്‍ ജോലി കഴിഞ്ഞെത്തിയപ്പോള്‍ മോനിഷയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരു ന്നുവെന്നാണു വിവരം ലഭിച്ചത്. ചൊവാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്. അരുൺ വീട്ടിലെത്തിയപ്പോൾ കട്ടിലിൽ കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. അടുത്തെത്തിയപ്പോഴാണ് ഭാര്യ മരണപ്പെട്ടുവെന്ന വിവരം ഇയാൾക്ക് മനസിലായത്. ഇതോടെ ഉടൻ തന്നെ അരുൺ പൊലീസിനെ വിവരമറിയിച്ചു. സുഹൃത്തുക്കളെയും സംഭവം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മറ്റ് നടപടി ക്രമങ്ങൾ കൈക്കൊണ്ടു.
തുടർനടപടികൾ നടത്തി മൃതദേഹം പോസ്റ്റ് പോർട്ടത്തിനായി കൊണ്ടുപോയി. സോഫ്റ്റ് വെയർ മേഖലയിൽ പഠനം പൂർത്തിയാക്കിയ മോനിഷ അരുണിനെ വിവാഹം കഴിച്ചതിനു ശേഷമാണ് അരുണുമായി മെൽബണിൽ സ്ഥിരതാമസത്തിന് എത്തിയത്. നാട്ടിലായിരുന്ന മോനിഷ അടുത്തിടെയാണ് മെൽബണിൽ എത്തിയത്.
ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഇളങ്ങുളം ശാസ്താ ദേവസ്വം സ്‌കൂളിലെ ഹെഡ്മിസ്ട്രസാണു മോനിഷയുടെ അമ്മ സുശീലാദേവി.